ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ബി. ജെ. പി. യില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് ചൂടേറുകയാണ്. ഇതിനെ സംബന്ധിച്ച് ശനിയാഴ്ച ചെന്നൈയിൽ കേന്ദ്രമന്ത്രി അമിത് ഷാ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തും. രാമ രഥയാത്രാ മോഡലില്‍ ദ്രാവിഡമണ്ണില്‍ ഇടം പിടിക്കാന്‍ ബി. ജെ. പി. വേല്‍യാത്ര സംഘടിപ്പിച്ചിരുന്നു. വേല്‍യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന് തന്നെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ബി. ജെ. പി. പ്രവേശനം സാധ്യമാക്കാനാണ് ശ്രമം. ബി. ജെ. പി. ഉത്തരേന്ത്യന്‍ മോഡല്‍ രൂപീകരിക്കുന്നതിനായി സംഘടിപ്പിച്ചിരുന്ന വെട്രിവേല്‍ യാത്രയുടെ പര്യടനം എതിർപ്പുകളെ മറികടന്ന് പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കും.
സംസ്ഥാന അദ്ധ്യക്ഷന്‍ എല്‍. മുരുകന്റെ നേതൃത്വത്തിലാണ് രജനീകാന്തിന്റെ ബി. ജെ. പി പ്രവേശന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. രജനീകാന്തിന്റെ വരവോടെ ദ്രാവിഡ പാരമ്പര്യത്തിലേയ്ക്കുള്ള ബി. ജെ. പി. പ്രവേശം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചയ്ക്കായിട്ടാണ് അമിത് ഷാ ശനിയാഴ്ച ചെന്നൈയില്‍ എത്തുന്നത്.
രജനീകാന്തിന്റെ രാഷ്ട്രിയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നാളുകളായി തമിഴകത്ത് സജ്ജീവമായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അദ്ദേഹത്തെ മുന്നണിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കൊന്നും അനുകൂല നിലപാട് അദ്ദേഹത്തിൽ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബി. ജെ. പി. നീക്കം സംസ്ഥാനമാകെ ഉറ്റുനോക്കുന്നതാണ്.