അമൃത്സർ : ഖലിസ്ഥാന്‍ വിഘടനവാദിയും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍ സിങ്ങിന്റെ അടുത്ത കൂട്ടാളിയുമായ പപൽപ്രീത് സിങ് പോലീസ് പിടിയിലായി. ഹോഷിയാർപുരിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അതെസമയം അമൃത്പാൽ ഇപ്പോഴും ഒളിവിലാണ്.
മാർച്ച് 18നാണ് അമൃത്പാൽ സിങ് ഒളിവിൽ പോയത്. പൊലീസ് അറസ്റ്റ് ചെയ്ത അനുയായികളെ ജയിൽ മോചിതരാക്കുവാൻ അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമിച്ചതടക്കം 6 കേസുകളാണ് നിലവിൽ അമൃത്പാലിന്റെ പേരിലുള്ളത്. ഫെബ്രുവരി 24 നാണ് അമൃത്പാലും കൂട്ടാളികളും പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. സംഭവത്തിൽ വധശ്രമം, പൊലീസുകാരെ കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ഫെബ്രുവരി 16ന് ഒരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലും അമൃത്പാലിനെതിരെ കേസെടുത്തിട്ടുണ്ട്.

