കൽപറ്റ : കനത്ത മഴയിലും കാറ്റിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്കു തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വയനാട് കൽപറ്റ പുളിയാർമല ഗവ. ഐടിഐ വിദ്യാർത്ഥിയും കാട്ടിക്കുളം പനവല്ലി ചൂരംപ്ലാക്കൽ ഉണ്ണിയുടെ മകനുമായ സി.യു.നന്ദു (19) ആണ് മരിച്ചത്. തലയ്ക്കു ഗുരുതര പരുക്കേറ്റ നന്ദു മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കോളേജിലെ ക്ലാസിന് ശേഷം വീട്ടിലേക്കു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു നന്ദുവും സഹപാഠികളും. കനത്ത കാറ്റിലും മഴയിലും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ തെങ്ങു കടപുഴകി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ സുഹൃത്തുക്കൾ ചേർന്ന് ആദ്യം കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.