തിരുവനന്തപുരം : ശസ്ത്രക്രിയയ്ക്കു ശേഷം വയർ തുന്നിച്ചേർക്കാതെ നിർധനയായ വീട്ടമ്മയെ ബസിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞയെച്ചെന്ന പരാതി ഉയർന്നതിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. പരാതി അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കേസ് അടുത്ത മാസം 17ന് പരിഗണിക്കും.
പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ.ഷീബക്കാണ് ദുരനുഭവമുണ്ടായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂർ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയ്ക്ക് വിധേയയായത്. 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയ വയർ കുറുകെ കീറിയാണ് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഷീബയെ വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റി വിട്ടെന്നാണ് പരാതി. സംഭവം പുറം ലോകമറിഞ്ഞതിയോടെ കടുത്ത പ്രതിഷേധമാണ് ഉയർന്നത് . ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. പൊതുപ്രവർത്തകനായ ജി.എസ്.ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.