തിരുവനന്തപുരം : സംഘാടക മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും കഴിഞ്ഞ തവണ ഏറെ ശ്രദ്ധിക്കപ്പെട്ട ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാ സമ്മേളനം വീണ്ടും പത്മനാഭന്റെ മണ്ണിൽ തിരികെയെത്തുന്നു. കഴിഞ്ഞ തവണ മികച്ച സംഘാടന മികവിനോടൊപ്പം തത്സമയ സംപ്രേക്ഷണത്തിലെ മികവും ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തവണയും തത്സമയത്തിലെ ചാരുത നഷ്ടമാകാതെ ലോകത്താകമാനമുള്ള എല്ലാ ഹിന്ദു വിശ്വാസികൾക്ക് മുന്നിലും തത്വമയി നെറ്റ്‌വർക്ക് തത്സമയമായി സമ്മേളന ദൃശ്യങ്ങളെത്തിക്കും.
തലസ്ഥാന നഗരിയിൽ പുതു ചരിത്രം സൃഷ്ട്ടിക്കുവാൻ ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11-ാം മത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് നാന്ദി കുറിച്ച് കൊണ്ട് വനിതാ കൂട്ടായ്മ സംഘടിപ്പിച്ചു.”നാരീശക്തി രാഷ്ട്ര നവനിർമ്മാണത്തിന്” എന്ന ആപ്ത വാക്യം ഉയർത്തികൊണ്ട് 2023 ഏപ്രിൽ 21 മുതൽ 25 വരെ “സ്വാമി സത്യാനന്ദ സരസ്വതി നഗറിലാകും (പുത്തരിക്കണ്ടം മൈതാനം) സമ്മേളനം അരങ്ങേറുക.
തിരുവനന്തപുരം വെങ്ങാനൂരിലെ പ്രസിദ്ധമായ പൗർണമിക്കാവിലെ അമ്മ മാതാജി ശ്രീ സിൻഹാഗായത്രി ജി വനിത കൂട്ടായ്മയിൽ ദീപ പ്രജ്വലനം നടത്തി സംസാരിച്ചു. ഗീത നായർ സ്വാഗതമാശംസിച്ച ചടങ്ങിൽ പദ്മാവതി പിള്ള അധ്യക്ഷത വഹിച്ചു. ഹിന്ദുമഹാസമ്മേളനം 2023 ന്റെ സ്വാഗത സംഘം ചെയർ പേഴ്സൻ ജയശ്രീ ഗോപാലകൃഷ്ണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുധർമ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽ, അഡ്വ. കൃഷ്ണരാജ്, പ്രവർത്തക സമിതി അംഗം രശ്മി സുരേഷ് എന്നിവർ സംസാരിച്ചു.