ദില്ലി : പുതുവർഷ രാവിൽ അഞ്ജലി സിങ് എന്ന യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അതേ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 11 പൊലിസുകാര്‍ക്ക് സസ്പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്പെന്‍ഷന്‍. അപകടവിവരം അറിയിച്ചിട്ടും പൊലീസ് എത്താന്‍ വൈകിയെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. രാത്രിയിൽ ഡ്യൂട്ടിക്ക് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദേശം പൊലീസിന് ലഭിച്ചിരുന്നു.
പുതുവത്സര രാവിൽ വിന്യസിച്ച മൂന്ന് പിസിആർ വാനുകളിലും രാത്രി രണ്ട് പിക്കറ്റുകളിലുമായി പോസ്റ്റ് ചെയ്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയം ഡൽഹി പോലീസിനോട് നിർദേശിച്ചിരുന്നത്. രണ്ട് സബ് ഇൻസ്പെക്ടർമാർ, നാലു ഹെഡ് കോൺസ്റ്റബിൾമാർ, ഒരു കോൺസ്റ്റബിൾ എന്നിവരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തത്. രാത്രി ഡ്യൂട്ടിയ്ക്ക് വിന്യസിച്ച പൊലീസുകാരിൽനിന്ന് കൃത്യവിലോപം ഉണ്ടായെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മിഷണർ ശാലിനി സിങ് അറിയിച്ചു. തെറ്റുകാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ കൊലപാതക കുറ്റവും ചുമത്തണമെന്ന് മന്ത്രാലയം അറിയിച്ചതായി പൊലീസ് വ്യക്തമാക്കി