ഓരോദിവസം കഴിയുംതോറും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഞെഞ്ചിടിപ്പ് കൂടുകയാണ്. കാരണം തമിഴ്‌നാടിന്റെ ഓരോ കോണിലും ഭാരതീയ ജനതാപാര്‍ട്ടിയെ എത്തിച്ചിരിക്കുകയാണ് കുപ്പുസ്വാമി അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഓഫീസര്‍. അണ്ണാമലൈ നയിക്കുന്ന എന്‍മണ്ണ്, എന്‍മക്കള്‍ എന്ന പദയാത്രയ്ക്ക് ആവേശോജ്വലമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം 28ന് രാമേശ്വരത്ത് നിന്നും ജനലക്ഷങ്ങളെ സാക്ഷിയാക്കി അമിത്ഷാ ഉദ്ഘാടനം ചെയ്ത യാത്രയില്‍, അണ്ണാമലൈയെ കാണാനും അനുഗ്രഹിക്കാനും പൊള്ളുന്ന വെയിലിലും ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നിൽക്കുകയാണ്. അതേസമയം, 2016ല്‍ ജയലളിതയുടെ വിയോഗത്തോടെ ADMK അനാഥമായ സാഹചര്യത്തിലാണ് DMK സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റുകള്‍ നേടിയതും 2021ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയതും.
എന്നാൽ, അതേവര്‍ഷം തന്നെ അണ്ണാമലൈയുടെ നായകത്വത്തില്‍, ബിജെപി മുഖ്യപ്രതിപക്ഷമായി മാറുകയായിരുന്നു. എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും തമ്മില്‍ ഇടഞ്ഞതോടെ ADMK ദുർബലമായി. പതിയെ, ബിജെപി പ്രതിപക്ഷസ്ഥാനം നേടിയെടുക്കാന്‍ ഒരുക്കം തുടങ്ങുകയും ചെയ്തു. അണ്ണാമലൈയെയും ബിജെപിയെയും ഭയപ്പാടോടെ കണ്ട ADMK 2022ലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവരുമായി സഖ്യത്തിനു നിന്നില്ല. കനത്ത തിരിച്ചടിയായിരുന്നു ADMK സഖ്യത്തിന് പിന്നാലെ നേരിട്ടത്. തനിച്ചു മത്സരിച്ച് ബിജെപി നേടിയതാകട്ടെ പത്തുലക്ഷം വോട്ടുകള്‍. വോട്ടിങ് ശതമാനം ആറ്. അണ്ണാമലെയുടെയും ബിജെപിയുടെയും കരുത്ത് ADMK തിരിച്ചറിഞ്ഞു തുടങ്ങിയത് അന്ന് മുതലാണ്. അതേസമയം, DMK യുടെ വിക്കറ്റുകൾ ഓരോന്നായി വീണത് ഇപ്രകാരമായിരുന്നു.
- ഡിംഎംകെ ഫയല്‍സ്, ഒന്ന്: അണ്ണാമലൈ പുറത്തുവിട്ട കോടികളുടെ അഴിമതിപട്ടികയായിരുന്നു. 2. ഡിംഎംകെ ഫയല്‍സ,് രണ്ട്: അണ്ണാമലൈ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഡിഎംകെയുടെ 5600 കോടിയുടെ അഴിമതിപ്പട്ടികയായിരുന്നു അത്. 3. ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന് സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയ ഓഡിയോയായിരുന്നു. കരുണാനിധി കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പഴനിവേല്‍ ത്യാഗരാജന്‍ ഉയര്‍ത്തിയ ആരോപണങ്ങളുള്ള ഈ ഓഡിയോ പുറത്തു വിട്ടതും അണ്ണാമലൈ തന്നെയായിരുന്നു. അതിനുപിന്നാലെയായിരുന്നു ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
എന്തായാലും, 2024 തെരഞ്ഞെടുപ്പ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് അനായാസ ജയമാവില്ല. 2019ലേതു പോലെ 2024ല്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഡിഎംകെക്ക് കഴിയില്ല. കാരണം, സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിയില്‍ രോഷാകുലരാണ് ജനം. ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റുന്നതിലുള്ള ഹൈന്ദവരോഷം വേറെയും. മാത്രവുമല്ല, പിഎഫ്‌ഐ/ SDPI സംഘടനകള്‍ക്ക് ഡിഎംകെ നല്‍കുന്ന പിന്തുണയിലും ഹൈന്ദവര്‍ അസ്വസ്ഥരാണ്. അടുത്തയിടെ പിഎഫ്‌ഐ കോയമ്പത്തൂരില്‍ നടത്തിയ സ്‌ഫോടനവും അണ്ണാമലൈയ്ക്കും ബിജെപിക്കുമുള്ള പിന്തുണയ്ക്ക് ആക്കം കൂട്ടുകയാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ നാഗര്‍കോവിലും കോയമ്പത്തൂരും രാമേശ്വരവുമാണ് പട്ടികയിലുള്ളത്. കൂടാതെ, അണ്ണാമലൈ നേതൃത്വം നല്‍കിയ റാലി, രാമേശ്വത്തും നാഗര്‍കോവലിലും ജനലക്ഷങ്ങളാല്‍ ചരിത്രസംഭവമായി മാറിയിരുന്നു. അഴിമതിയില്‍ മുങ്ങിയ കരുണാനിധി കുടുംബത്തിന്റെയും ഡിഎംകെയുടെയയും ഉറക്കം കളയുകയാണ് അണ്ണാമലൈ. ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈ എന്ന 39 കാരന്‍, നിരീശ്വര ദ്രാവിഡ മുന്നേറ്റത്തില്‍ നിന്ന് കവി സുബ്രഹ്മണ്യ ഭാരതി വിഭാവനം ചെയ്ത ദേശീയധാരയിലേക്ക് ഗതിമാറ്റുകയാണ് തമിഴ്‌നാടിനെ.