ദില്ലി : അടുത്ത മാസത്തോടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി രാജ്യത്തേക്ക് എത്തിയേക്കും. നേരത്തെ എത്തിച്ച ചീറ്റകളെ തുറന്നു വിട്ട മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാവും ഇവയെയും എത്തിക്കുക. അതേസമയം ജനുവരി 26 റിപബ്ലിക് ദിനത്തോടുകൂടി തന്നെ ഇവ എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
വിദ്ഗധ സംഘം ഉടന്‍ തന്നെ ഇതിനായി ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ചേക്കും. രാജ്യത്ത് കൊണ്ടു വരാൻ തിരഞ്ഞെടുത്ത ചീറ്റകളില്‍ 12 എണ്ണവും ദക്ഷിണാഫ്രിക്കയില്‍ രണ്ടിടങ്ങളിലായി ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് രണ്ടാം ബാച്ചിലെത്തുന്ന 12 ചീറ്റകളില്‍ ഏഴെണ്ണം ആണും അഞ്ചെണ്ണം പെണ്ണുമാണ് എന്നതിൽ സ്ഥിരീകരണമുണ്ട്. രാജ്യത്തേക്കെത്തുന്ന ചീറ്റകളെ ആദ്യം ക്വാറന്റീനിലാകും പാര്‍പ്പിക്കുക. ഒരു മാസത്തെ ക്വാറന്റീന്‍ കാലാവധിക്ക് ശേഷം അഞ്ചു സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തേക്ക് ഇവയെ തുറന്ന് വിടും. പിന്നീട് മെല്ലെയാകും ഇവര്‍ ഉദ്യാനത്തില്‍ സ്വതന്ത്രരായി വിഹരിക്കുക.
എട്ടു ചീറ്റകളാണ് നിലവില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലുള്ളത്. സെപ്റ്റംബര്‍ 17 നാണ് ഇവയെ രാജ്യത്ത് എത്തിച്ചത്. ഇവ പരിസരവുമായി നല്ല രീതിയില്‍ ഇണങ്ങിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം.