കടബാധ്യതയെ തുടർന്ന് വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയിൽ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.
എടവക പഞ്ചായത്തിലെ കാവുമന്ദം പള്ളിയറ കടുത്താൻ തൊട്ടിയിൽ അനിലിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ സഹോദരനാണ് കണ്ടത്. പ്രദേശവാസികളെ വിവരം അറിയിച്ച് ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ അനിൽ മരിച്ചു.
ക്ഷീര കർഷകൻ കൂടിയായിരുന്ന അനിൽ കാർഷിക ആവശ്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്ന് നാല് ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു. കഴിഞ്ഞതവണ നെൽ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയിൽ നിന്ന് 50,000 രൂപ കൈവായ്പയും വാങ്ങിയിരുന്നു. ഇത്തവണത്തെ നെൽകൃഷി വിളവെടുപ്പിൽ ബാങ്കിലെ പണം തിരിച്ചടക്കാൻ കഴിയും എന്നായിരുന്നു അനിലിന്റെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ച വിളവ് ലഭിക്കാതായതോടെ പണം തിരിച്ചടയ്ക്കുന്നത് എങ്ങനെയെന്ന ആശങ്കയിലായിരുന്നു അനിലെന്ന് സഹോദരൻ പറയുന്നു.