തിരുവനന്തപുരം: വെങ്ങാനൂരിൽ ഗുണ്ടാ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം. സ്ത്രീകളെ ഉൾപ്പടെ ആക്രമിച്ചതായി പരാതി. വെണ്ണിയൂർ സ്വദേശി ഷിജിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. കമ്പി വടി കൊണ്ട് പ്രതികൾ ഷിജിന്റെ കാൽ അടിച്ചൊടിച്ചു. ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വർണ്ണവും കവർന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി ഗുണ്ടാസംഘം അഴിഞ്ഞാടുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. വഴിയിൽ മാരകായുധങ്ങളുമായി നിലയുറപ്പിച്ച ഗുണ്ടകൾ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും കാലുപിടിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരം തുമ്പ സ്റ്റേഷൻ പരിധിയിലാണ് സംഭവം. എയർപോർട്ട് ഡാനി എന്ന ഗുണ്ടാനേതാവാണ് അക്രമത്തിന് പിന്നിൽ.
യുവാവുമായി ഇയാൾക്ക് വ്യക്തിവൈരാഗ്യമുണ്ട്. ഇതിന് മുമ്പ് അന്തപുരി ആശുപത്രിക്ക് സമീപം വെച്ച് യുവാവിനെ ഡാനി മർദിച്ചിരുന്നു. പിന്നീട് യുവാവിന്റെ ഫോൺ എടുത്തുകൊണ്ടുപോയി. ഈ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞാണ് ഡാനി യുവാവിനെ വീണ്ടും വിളിപ്പിക്കുന്നത്. ഫോൺ തരണമെങ്കിൽ കാലിൽ പിടിച്ചു മുത്തണമെന്ന് ഗുണ്ടാ നേതാവ് ആക്രോശിച്ചു. പിന്നീട് ബലമായി കാല് പിടിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ യുവാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.