കശ്മീർ : കശ്മീരിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ഇന്ന് രാവിലെ തെക്കൻ കശ്മീരിലെ പുൽവാമയിൽ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ഒരു കശ്മീരി പണ്ഡിറ്റിനെ തീവ്രവാദികൾ വെടിവച്ചു കൊന്നു. ഇന്ന് രാവിലെ, പുൽവാമയിലെ അച്ചൻ ഗ്രാമത്തിൽ പ്രദേശത്തിലെ ചന്തയിലേക്കുള്ള വഴിയിൽ വച്ചാണ് സഞ്ജയ് ശർമ്മയ്ക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശർമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷോപ്പിയാനിലെ ചൗധരി ഗുണ്ട് ഗ്രാമത്തിൽ കശ്മീരി പണ്ഡിറ്റ് കർഷകനായ പുരൺ കൃഷൻ ഭട്ടിനെ തീവ്രവാദികൾ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെടിവെച്ച് കൊന്നിരുന്നു. സംഭവത്തിൽ ഭയപ്പെട്ടുപോയ ഗ്രാമത്തിൽ നിന്ന് പത്ത് കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ ജമ്മുവിലേക്ക് താമസം മാറ്റിയിരുന്നു.