ചെന്നൈ: നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണു ജീവനൊടുക്കിയത്. വീട്ടിൽ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് പെൺകുട്ടി തൂങ്ങിമരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷം കുട്ടി മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നു കുടുംബം പൊലീസിനു മൊഴി നൽകി.
നാലു ദിവസത്തിനിടെ മൂന്നു കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം അരിയല്ലൂരില്‍ കനിമൊഴി എന്ന കുട്ടിയും ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശി ധനുഷും നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമോ എന്ന ഭയമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രാജ്യത്തെയും കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും 202 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിലായി 16.1 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തിൽ 13 സിറ്റി കേന്ദ്രങ്ങൾക്ക് കീഴിൽ 325 പരീക്ഷകേന്ദ്രങ്ങളിൽ 1,16,010 പേരാണ് എഴുതിയത്. പരീക്ഷാർഥികൾ ഉത്തരം രേഖപ്പെടുത്തിയ ഒ.എം.ആർ ഷീറ്റ് https://neet.nta.nic.in// വെബ്സൈറ്റ് വഴി കാണാനും ഡൗൺലോഡ് ചെയ്യാനും അവസരമൊരുക്കും. ഒക്ടോബറിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഒഴികെയുള്ള മുഴുവൻ മെഡിക്കൽ, ഡെൻറൽ സീറ്റുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കും സംസ്ഥാന റാങ്ക് പട്ടിക അനുസരിച്ചായിരിക്കും പ്രവേശനം.