തിരുവനന്തപുരം : ഗണ്ടകൾക്കെതിരെ നടപടിയുമായി ഓപ്പറേഷൻ ആഗ് ഇന്നും തുടരും. ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി പിന്തുടരാൻ ഡിജിപി നിർദ്ദേശം നൽകി. പോലീസിന്റെ പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകുമെന്ന് അറിയിച്ചു.
അറസ്റ്റിലായവരുടെ പട്ടികയിൽ മുന്നൂറിലേറെ പിടികിട്ടാപ്പുള്ളികളുണ്ടെന്നാണ് റിപ്പോർട്ട്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. .അപകടകാരികളായ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള 50 ശതമാനത്തിലേറെ ആളുകളേയും പിടികൂടിയെന്ന് പോലീസ് വ്യക്തമാക്കി. ഗുണ്ടാവിരുദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഓപ്പറേഷൻ ആഗിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപക നടപടി. കാപ്പ ചുമത്തി നാട് കടത്തിയ ശേഷവും തിരിച്ചെത്തിയവർ, കാപ്പ ചുമത്താൻ തീരുമാനമായിട്ടും മുങ്ങി നടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ, ലഹരി വിൽപ്പനക്കാർ തുടങ്ങിയ കേസിലെ പ്രതികളെയാണ് പ്രധാനമായും പിടികൂടുന്നത്.