ഖാർടോം: സുഡാനിൽ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം (Protest) കനക്കുന്നു. ജനങ്ങളെ ആയുധങ്ങളുപയോഗിച്ച് അടിച്ചമർത്തികൊണ്ടിരിക്കുകയാണ് സൈന്യം. ഇതുവരെ കലാപത്തിൽ 43 പേർ കൊല്ലപ്പെട്ടതോടെ പ്രതിഷേധ പ്രകടനങ്ങൾക്കു നേരെ ശക്തമായ നടപടികളാണ് സൈന്യം എടുക്കുന്നത്. പ്രധാനമന്ത്രി പട്ടാള ഭരണകൂടത്തിന് എല്ലാ ഒത്താശകളും ചെയ്തത് ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തിലേറ്റിയ പ്രധാനമന്ത്രി അബ്ദാല ഹാംദോക്കിനെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്.
പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കികൊണ്ടുള്ള ഹാംദോക്കിന്റെ നടപടി വിചിത്രവും ഏകാധിപത്യപരവുമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 2019ൽ മുൻ ഭരണാധികാരി ഒമാൽ അൽ ബഷീറിനെ തോൽപ്പിച്ചാണ് അബ്ദാല ഭരണത്തിലെത്തിയത്. മുൻ ഭരണകൂടത്തിനൊപ്പം അധികാരം പങ്കിട്ട സൈന്യത്തിനെതിരെ ജനാധിപത്യ പ്രതിഷേധം നടത്തി അധികാരത്തിലെത്തിയ അബ്ദാലയും അതേ മാർഗ്ഗം പിന്തുടരുന്നതിനെതിരെയാണ് ജനകീയ പ്രക്ഷോഭം നടക്കുന്നത്. എന്നാൽ ഇതിനെ കൊടുംക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തിക്കൊണ്ടിരിക്കുന്നത്.