ദില്ലി: പാർലമെന്റിൽ വീണ്ടും പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് വെങ്കയ്യ നായിഡു (M Venkaiah Naidu). എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു തുറന്നടിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ കുറ്റം ചെയ്തവരാണെന്നും, സഭയിൽ മോശമായി പെരുമാറിയവർ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.കൂടുതൽ നടപടിക്രമങ്ങൾക്ക് പ്രേരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർക്ക് പശ്ചാത്താപം ഇല്ലെന്നും, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അപ്പീൽ താൻ പരിഗണിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
എന്നാൽ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രതിപക്ഷ ബഹളത്തിനിടയിലും സഭാ നടപടികളുമായി മുന്നോട്ടുപോയി. പ്രതിഷേധവുമായി എഴുന്നേറ്റ എം പിമാരോടെല്ലാം അദ്ദേഹം കാർക്കശ്യമായിത്തന്നെ മറുപടി നൽകി. പ്രതിഷേധത്തിന്റെ ഭാഗമായി നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇറങ്ങിപ്പോകാമെന്നും അദ്ദേഹം അംഗങ്ങളോടായി പറയുകയും ചെയ്തു.
അതേസമയം എംപിമാർ മാപ്പ് പറയില്ലെന്ന് ഖാർഗെ അറിയിച്ചു. എംപിമാരുടെ സസ്‌പെൻഷൻ ചട്ടവിരുദ്ധമാണെന്നും, നടപടിക്ക് മുൻപ് സഭാനാഥൻ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും ഖാർഗെ പറഞ്ഞു. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംപിമാരായ ഫുലോ ദേവി നേതം, ഛായാ വർമ്മ, റിപുൺ ബോറ, രാജാമണി പട്ടേൽ, സയ്യിദ് നാസർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, എളമരം കരീം, ബിനോയ് വിശ്വം, ഡോളാ സെൻ, ശാന്താ ഛേത്രി, പ്രിയങ്കാ ചതുർവേദി, അനിൽ ദേശായ് എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.