ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപഹസിക്കുന്ന ഭാഷ ഉപയോഗിച്ച മാലിദ്വീപ് മന്ത്രിമാർക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. മാലിദ്വിപ് ഹൈക്കമ്മിഷണർ ഇബ്രാഹീം ഷഹീറിനെ വിദേശമന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം മാലി ദ്വീപ് ഹൈക്കമ്മീഷണറെ നേരിട്ട് അറിയിച്ചു. നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ അപമാനിച്ച മന്ത്രിമാരായ മറിയം ഷിവുന, മാല്‍ഷ ഷെരീഫ്, മഹ്സൂം മജീദ് എന്നിവര്‍ക്കെതിരെ വിവാദ പരാമർശത്തെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.
സാമൂഹ്യ മാദ്ധ്യമത്തിലൂടെ മറ്റൊരു രാഷ്‌ട്രത്തിൻ്റെ തലവനെ അപമാനിച്ചാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികള്‍ കൂട്ടത്തോടെ വിമാനടിക്കറ്റുകള്‍ റദ്ദാക്കിയും ഹോട്ടല്‍ റൂമുകളുടെ ബുക്കിങ് റദ്ദാക്കിയും പ്രതിഷേധിച്ചു.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത്. പ്രതിവർഷം മലിദ്വീപിൽ എത്തുന്ന വിനേദ സഞ്ചാരികളിൽ 20 ശതമാനത്തോളം ഇന്ത്യാക്കാരാണ്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാര വിഹിതമാണ് മാലിയുടെ സാമ്പത്തിക നട്ടെല്ല്.