ചണ്ഡീഗഡ്: നിരോധിത ഖാലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുള്ള ഭീകരർക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി കുറ്റപത്രം സമർപ്പിച്ചു. മൂന്ന് ഖാലിസ്ഥാനി ഭീകരരുള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് എൻഐഎയുടെ കുറ്റപത്രം. ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് (കെടിഎഫ്) തുടങ്ങിയ ഭീകരസംഘടനകളിലെ അംഗങ്ങളായ ഹര്‍വിന്ദര്‍ സിങ് സന്ധു, ലഖ്ബിര്‍ സിങ് സന്ധു, അര്‍ഷദീപ് സിങ് എന്നിവര്‍ക്കെതിരെയും ഈ സംഘടനകളുമായി ബന്ധമുള്ളവര്‍ക്കെതിരെയുമാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
മൂന്ന് ഭീകരരും വിദേശത്താണ്. ഭീകരരുടെ ശൃംഖല സൃഷ്ടിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതായി എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പാകിസ്ഥാനിലെ ഖാലിസ്ഥാനികളുമായും ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. ഭീകര സംഘടനകളുമായി ബന്ധമുള്ള 16 പേരെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായും എൻഐഎ വ്യക്തമാക്കി.
ബികെഐയിലെ പ്രധാന കണ്ണിയാണ് ഹർവിന്ദർ സിംഗ് സന്ധു. 2019-ൽ പാകിസ്താനിലേക്ക് കടന്ന ഇയാൾ പാക് ചാര ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ സഹായത്തിലാണ് ലാഹോറിൽ കഴിയുന്നത്. ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ തുടങ്ങിയവയുടെ കടത്ത്, ബികെഐയ്‌ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ അടുത്തിടെയാണ് ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്.
ലഖ്ബിർ സിംഗ് സന്ധു നിലവിൽ കാനഡയിലാണെങ്കിലും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാണ്. ഹർവിന്ദർ സിംഗ് സന്ധുവുമായി ബന്ധം സ്ഥാപിച്ചാണ് ബികെഐയിൽ സജീവമാകുന്നത്. ഇന്ത്യയിൽ ഭീകരപ്രവർത്തങ്ങളിൽ സജീവമായി കാനഡയിലേക്ക് കടന്ന ഭീകരനാണ് അർഷദീപ് സിംഗ്. പിന്നീട് കെടിഎഫിൽ സജീവമായി. ഇവർ മൂന്ന് പേരുടെയും നേതൃത്വത്തിൽ ഭീകര സംഘങ്ങളുണ്ടാക്കി കവർച്ച, കൊലപാതകം തുടങ്ങിയവ നടത്തി വരികയാണെന്നും ഇന്ത്യയിൽ വേരുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.