ദില്ലി: ഭാരതത്തിനെതിരെ നേരെ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്ന 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. നിരോധിച്ചവയിൽ നാലെണ്ണം പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകൾ വഴി പ്രചരിപ്പിച്ചിരുന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 22 യൂട്യൂബ് ചാനലുകൾ കൂടാതെ മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, ഒരു വാർത്താ വെബ്‌സൈറ്റ് എന്നിവയും നിരോധിച്ചിവായിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുമ്പ് ജനുവരിയിലാണ് ഇത്തരത്തിൽ യൂട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെയും മറ്റ് കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ 35ഓളം ചാനലുകളായിരുന്നു അന്ന് നിരോധനം ഏർപ്പെടുത്തിയത്. പലതും 100 കോടിയിലധികം കാഴ്ചക്കാരുള്ള ചാനലുകളായിരുന്നു. അതേസമയം എല്ലാം പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിച്ചിരുന്നതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്നും മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.മാത്രമല്ല ഇന്ത്യാവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന എല്ലാ ഓൺലൈൻ ചാനലുകൾക്കും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

