ദില്ലി: ജമ്മു കശ്മീരിലെ തഹ്‌രീകെ ഹുർറിയ്യത്തിനെയും നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകരവാദ പ്രവർത്തനങ്ങളും രാജ്യവിരുദ്ധ പ്രചാരണവും ആരോപിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. യു.എ.പി.എ പ്രകാരമാണ് നിരോധനം. ജമ്മു കശ്മീരിൽ വിഭാഗീയപ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന തരത്തിൽ ഭീകരപ്രവർത്തനങ്ങൾ തുടരുന്ന സംഘടനയാണ് തഹ്‌രീകെ ഹുർറിയ്യത്തെന്ന് നിരോധന ഉത്തരവിൽ പറയുന്നു.
കശ്മീരിനെ ഇന്ത്യയിൽനിന്ന് വിഭജിക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന പ്രവർത്തനങ്ങളിൽ സംഘടനക്ക് പങ്കുണ്ടെന്നും അവിടെ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനാണ് അവരുടെ ശ്രമമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. നരേന്ദ്ര മോദിക്ക് കീഴിൽ ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ നടപടിയുണ്ടാകുമെന്നും അമിത് ഷാ സമൂഹ മാദ്ധ്യമമായ എക്സിലൂടെ മുന്നറിയിപ്പ് നൽകി.
അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയാണ് തഹ്‌രീകെ ഹുർറിയ്യത്തിൻ്റെ സ്ഥാപക നേതാവ്. മസാറത്ത് ആലം ഭട്ടിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ ഡിസംബർ 27ന് കേന്ദ്രം നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹുർറിയ്യത്തിനെതിരായ നടപടി.