ആലപ്പുഴ കുത്തിയതോട് ഒന്നരവയസ്സുകാരന് ക്രൂര മർദ്ദനം. അമ്മയും പുരുഷ സുഹൃത്തും ചേര്‍ന്ന് മർദ്ദിച്ച കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളുണ്ട്. വൈദ്യ പരിശോധനയിൽ കയ്യിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. കുട്ടിയുടെ അമ്മയും തിരുവിഴ സ്വദേശി കൃഷ്ണകുമാറും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. മര്‍ദ്ദിച്ചശേഷം അമ്മയുടെ സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഒന്നര വര്‍ഷമായി കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞാണ് താമസിക്കുന്നത്. കുഞ്ഞ് അമ്മയുടെ കൂടെയായിരുന്നു കഴിഞ്ഞിരുന്നത്. മര്‍ദ്ദിച്ചശേഷം സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടിലെത്തിച്ചപ്പോൾ വീട്ടുകാർ കുഞ്ഞിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ഇയാൾ ബലമായി കുഞ്ഞിനെ ഏല്‍പ്പിച്ച് കടന്നു കളഞ്ഞു. ക്ഷീണിതനായിരുന്ന കുഞ്ഞിനെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോൾ ചൂരലിനടിച്ച പാടുകള്‍ കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒന്നരമാസത്തോളമായി കുട്ടി ക്രൂര മര്‍ദ്ദനത്തിനിരയായിരുന്നുവെന്നാണ് വിവരം.