കൊതുക് ജന്യ രോഗങ്ങളാൽ പൊറുതി മുട്ടിയിരിക്കുന്ന അർജന്റീന പ്രശ്ന പരിഹാരത്തിനായി പുതിയ മാർഗം പരീക്ഷിക്കുന്നു. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയ ശേഷം ഇവയെ തുറന്നുവിടാനാണു പദ്ധതി.
അർജന്റീനയിൽ ഈ വർഷം ഇതുവരെ 41000 പേരിലാണ് കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2ഈ വർഷം താപനിലയിൽ ഉണ്ടായ വർധനവാണ് കൊതുകുകളുടെ വൻതോതിലുള്ള പെരുകലിനു വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു.
2016 മുതൽ തന്നെ വികിരണങ്ങൾ ഉപയോഗിച്ച് കൊതുകുകളെ വന്ധീകരിക്കാനുള്ള പദ്ധതി അർജന്റീനയിൽ വികസിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വീതം വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ 5 ലക്ഷത്തോളം കൊതുകുകളെ വന്ധ്യംകരിക്കും. തുടർന്ന് ഇവയെ പറത്തി വിടും. ഇത്തരം കൊതുകുകൾ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കാതെ വരും. ഇതോടെ കൊതുകിന്റെ എണ്ണത്തിൽ വൻ തോതിൽ കുറവുണ്ടാകുമെന്നാണ് അധികാരികൾ കണക്ക് കൂട്ടിയിരിക്കുന്നത്.
അർജന്റീനയിൽ ഡെങ്കിപ്പനി ബാധിച്ച് ഈയടുത്ത് 40 പേർ മരിച്ചിരുന്നു. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് ഇതു പരത്തുന്നത്. രാജ്യത്തെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളായ സാൽട്ട, ടുക്കുമാൻ, ജുജുയ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.