കുമളി : ഇടുക്കി ചിന്നക്കനാലിൽനിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കാട് കടത്തപ്പെട്ട അരിക്കൊമ്പന്‍ തമിഴ്നാടിനു തലവേദനയാകുന്നു. അരിക്കൊമ്പന്റെ സാന്നിദ്ധ്യം ജനവാസ മേഖലകളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഘമല, തേനി പ്രദേശങ്ങളിൽ തമിഴ്നാട് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികളെ കയറ്റി വിടുന്നില്ല. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്ട് മേഘമലയിൽ പരിശോധന നടത്തി.
പ്രദേശത്ത് 144 പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണു ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്ഥിഗതികൾ വിലയിരുത്തുന്നതിനായി വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞദിവസം രാത്രിയും അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങിയത് ആശങ്ക പരത്തിയിരുന്നു. മേഘമല ഹൈവേസ് ഡാമിനുസമീപം കൃഷി നശിപ്പിക്കാന്‍ ആന ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്നാണ് ശബ്ദമുണ്ടാക്കി ആനയെ കാട്ടിലേയ്ക്കു ഓടിച്ചത് .
പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്നാട് വനംവകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നാണ് വനംവകുപ്പിന്റെ നിർദേശം.