കൃതയുഗത്തിലെ മഹാവിഷ്ണുവിന്റെ നാലവതാരങ്ങളില്‍ അവസാനത്തേതായ നരസിംഹ സ്വാമി വിശ്വാസികള്‍ക്ക് എന്നും അജയ്യനാണ്. കേരളത്തിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളില്‍ ഒന്നാണ് കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ഉഗ്രരൂപത്തില്‍ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന രൂപത്തിലാണ് ഇവിടെ നരസിംഹസ്വാമിയുടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
പുരാണങ്ങളിലെ പല സംഭവങ്ങളുമായും കടുങ്ങല്ലൂര്‍ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു. തേത്രായുഗത്തില്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുവാനെത്തിയ രാവണനെ തടുത്തു നില്‍ക്കെ വെട്ടേറ്റു പക്ഷിശ്രേഷ്ഠനായ ജഡായുവിന്റെ നടുഭാഗം വീണത് ഇവിടെയാണെന്നാണ് വിശ്വാസം. വായ ഉള്‍പ്പെടുന്ന തലഭാഗം വീണത് ആലുവായിലും വാല് വീണത് തിരുവാലൂരും ആണെന്ന് വിശ്വസിക്കപ്പെടുന്നു. വളരെ പ്രത്യേകതകളുള്ള നിര്‍മ്മാണമാണ് ക്ഷേത്രത്തിന്‍റേത്. ഏകഛത്രാധിപതി ഭാവത്തിലാണ് ഇവിടെ മഹാവിഷ്ണുവുള്ളത്. അതിനാല്‍ തന്നെ മതില്‍ക്കെട്ടിനകത്ത് ഉപദേവതാ പ്രതിഷ്ഠയില്ല എന്നാല്‍ മതിലിനു പുറത്ത് മഹാവിഷ്ണുവിന്‍റെയും പാര്‍ത്ഥസാരഥിയുടെയും ചെറിയ അമ്പലങ്ങള്‍ കാണാം.
സര്‍വ്വ രോഗങ്ങളും ദുരിതങ്ങളും മാറുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു വിശ്വാസമുണ്ട്. ധന്വന്തരി മന്ത്രം കൊണ്ടുള്ള പുഷ്പാര്‍ച്ചന നടത്തിയാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും കാലങ്ങളായി ഇവിടെയുള്ള വിശ്വാസമാണ്. ക്ഷേത്രത്തിലെ ഉത്സവ കാലത്ത് വലിയ വിളക്കിന്റെ ദാപാരാധനയില്‍ പങ്കെടുത്ത് തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ എത്ര അസാധ്യമായ, ആഗ്രഹിച്ച കാര്യങ്ങളും നടക്കുമെന്ന് വിശ്വാസമുണ്ട്. മേടമാസ്തതിലെ വിഷുവിന്റെ തലേന്ന മുതല്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്ഷേത്രത്തിലെ ഉത്സവം.