മുംബൈ : മുംബൈയുടെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ അവരെ തോൽപ്പിച്ചതിന്റെ ആഘോഷത്തിലാണ് പഞ്ചാബ് കിങ്സ് ആരാധകർ. അർഷ്ദീപ് സിങ്ങിന്റെ മാസ്മരിക ബൗളിംഗാണ് പഞ്ചാബിന് ഏറെക്കാലമായി കൊതിക്കുന്ന മുംബൈക്കെതിരായ വിജയം നേടിക്കൊടുത്തത്. അവസാന ഓവറിൽ മുംബൈ ഇന്ത്യൻസിന് കളി ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ പന്തെറിഞ്ഞ പഞ്ചാബ് പേസർ വിട്ടുകൊടുത്തത് വെറും രണ്ട് റൺസായിരുന്നു.
കഴിഞ്ഞ മത്സരങ്ങളിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ തിലക് വർമയെ 20–ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അർഷ്ദീപ് പുറത്താക്കിയത്. വമ്പനടിക്കാരനായ നേഹൽ വധേരയെ നേരിട്ട ആദ്യ പന്തിൽ തന്നെ അർഷ്ദീപ് പറഞ്ഞയച്ചു. രണ്ട് തവണയും മിഡിൽ സ്റ്റംപ് രണ്ടായി ഒടിഞ്ഞു.ഏകദേശം 24 ലക്ഷം രൂപ വില വരുന്ന എൽഇഡി സ്റ്റംപുകളാണ് അർഷ്ദീപ് എറിഞ്ഞൊടിച്ചത്.
മൂന്ന് സ്റ്റംപുകളിൽ ഒരെണ്ണം തകരാറായാൽ പോലും ആ സെറ്റ് തന്നെ പിന്നീട് ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരത്തിൽ രണ്ട് സെറ്റുകളാണ് ഇന്നലെ ഉപയോഗശൂന്യമായത്. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ അർഷ്ദീപ് സിങ് 29 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണു വീഴ്ത്തിയത്. ഇതോടെ ഏഴ് മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകളുമായി താരം പർപ്പിൾ ക്യാപ്പും സ്വന്തമാക്കി.