കൊച്ചി: തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി ഉത്തരവ്. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ് ഹൈകോടതി അനുമതി നല്‍കിയിരിക്കുന്നത്. മാർച്ച് നാലിനാണ് ആദ്യ പരീക്ഷ. പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് അന്തിമ വിധിക്ക് ശേഷമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
സ്കൂൾ നടത്തുന്നത് ഒരു വീട്ടിൽ ആണ്. അരൂജാസ് സ്കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് സി ബി എസ് ഇ ഹൈകോടതിയെ അറിയിച്ചു. സി ബി എസ് ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സമീപനമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം. അരൂജാസിലെ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി ബി എസ് ഇ അറിയിച്ചു.
സി ബി എസ് ഇ അംഗീകാരമില്ലാത്തതിനാല്‍ കൊച്ചി മൂലങ്കുഴി അരൂജാസ് സ്കൂളിലെ 28 വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 24, 26, 29 തീയതികളിലെ പരീക്ഷകള്‍ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ശേഷിക്കുന്ന പരീക്ഷകള്‍ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.