തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല. വർക്കലയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. കിടപ്പ് രോഗിയായ സഹോദരനെയാണ് ഇയാൾ കുത്തിക്കൊന്നത്. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47)കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു സംഭവം. പ്രതിയായ സന്തോഷ് യാതൊരുകാരണവുമില്ലാതെ സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് വിവരം. റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലാണ്. കൊലപാതകം നടക്കുമ്പോൾ കിടപ്പ് രോഗിയായ സന്ദീപിനെ പരിചരിക്കുന്ന 60 വയസ്സുള്ള തമിഴ്നാട് സ്വദേശി മെയിൽ നഴ്സും വീട്ടിലുണ്ടായിരുന്നു.
വിവാഹബന്ധം വേർപെടുത്തി കഴിയുന്നയാളാണ് പ്രതി സന്തോഷ്. ഇയാളൊരു വെറ്റിനറി ഡോക്ടറാണ്. എന്നാൽ ഇപ്പോൾ സസ്പെൻഷനിലാണ്. സന്ദീപ് അവിവാഹിതനാണ്. നിലവിൽ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.