തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍, ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മാത്രമല്ല ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരുന്ന അഞ്ച് ദിവസവും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍, ഇന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലകളില്‍ 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എത്രയും വേഗം സുരക്ഷിത തീരങ്ങളിലേക്ക് എത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്ന് അറിയിപ്പിൽ പറയുന്നു.
120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നി സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ ആന്ധ്രാ-ഒഡീഷ തീരത്തേക്ക് ‘അസാനി’ എത്തുമെന്നാണ് നിഗമനം.
പിന്നീട്, ഇത് ഒഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചുഴലിക്കാറ്റ് കണക്കിലെടുത്ത്, മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒഡീഷയിലെ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബംഗാളിലും, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിച്ച് തുടങ്ങി.