ഗുവാഹത്തി: അസം കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും തൂത്തുവാരി ഭരണ കക്ഷിയായ ബിജെപി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പൂർണമായും തകർന്നു. കര്‍ബി ആംഗ്ലോംഗ് സ്വയംഭരണ കൗണ്‍സിലില്‍ (കെഎഎസി) വന്‍ വിജയം നേടുകയും, ആകെയുള്ള 26 സീറ്റുകളിലും ബിജെപി വിജയിക്കുകയും ചെയ്തതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
തെരഞ്ഞെടുപ്പ് ഫലങ്ങളെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് നന്ദി പറയുകയും ചെയ്തു. ‘ബിജെപിയില്‍ ജനങ്ങള്‍ക്ക് നല്‍കിയ തുടര്‍ച്ചയായ വിശ്വാസത്തിന് ഞാന്‍ നന്ദി പറയുന്നു, അസമിന്റെ പുരോഗതിക്കായി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കുന്നു. ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമം മികച്ചതാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്‌കാ സാത്ത് സബ്‌കാ വിശ്വാസ്’ എന്ന കാഴ്ചപ്പാടിലുള്ള പൊതുവിശ്വാസത്തിന്റെ യഥാര്‍ത്ഥ സ്ഥിരീകരണമാണ് ഈ വലിയ വിജയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ജൂണ്‍ എട്ടിനാണ് 26 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.