ഗുവാഹത്തി: അസമിൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. മരണസംഖ്യ 118 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 118 ആയി ഉയര്‍ന്നത്.
സംസ്ഥാനത്ത് 30 ജില്ലകളിലായി 45.34 ലക്ഷം ദുരിതബാധിതരാണുള്ളത്. ബെര്‍പാട്ടയില്‍ മാത്രം 8.50 ലക്ഷം ആളുകളാണ് ദുരിത ബാധിതര്‍. നാഗോണില്‍ അഞ്ച് ലക്ഷം പേരും പ്രളയദുരിദത്തിലായി. 717 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണുള്ളതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസവും കഞ്ചാറിലെ സില്‍ച്ചാര്‍ നഗരം വെള്ളത്തിനടിയിലാണ്.
നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. വെള്ളപ്പൊക്ക മാപ്പിംഗ് നടത്തുന്നതിനായി രണ്ട് ഡ്രോണുകള്‍ സില്‍ച്ചാറില്‍ വിന്യസിച്ചിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇറ്റാനഗര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് എന്‍.ഡി.ആര്‍.എഫ് ടീമുകളും നാഗാലാന്‍ഡിലെ ദിമാപൂരില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍മിയുടെ ഒരു ടീമും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.