ഗുവാഹത്തി: അസമിൽ വെളളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേരാണ് വെള്ളപ്പൊക്കത്തിൽ പ്പെട്ട് മരിച്ചത്. മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിലാണ്. 30 ലധികം ജില്ലകളിലായി ഏകദേശം 42 ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായിരിക്കുന്നത്. ഇതുവരെ അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 82 ആയി. ദുരിത പ്രദേശനങ്ങളിൽ രക്ഷാ പ്രവർത്തനം തുടരുകയാണ്. ഇതിനിടെ നാഗോൺ ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.
അസം വെള്ളപ്പൊക്കം ബാധിച്ച 47 ലക്ഷം ജനങ്ങളിൽ പകുതിയോളം പടിഞ്ഞാറൻ ജില്ലകളായ ബാർപേട്ട, ബക്‌സ, ഗോൾപാറ, കാംരൂപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ബാർപേട്ടയിലെ മൊത്തം പ്രദേശത്തിന്റെ ഇരുപത്തിയൊന്ന് ശതമാനവും വെള്ളപ്പൊക്കത്തിൽപ്പെട്ടതായി സർക്കാർ അറിയിച്ചു. ഇന്നും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വിലയിരുത്തിയിരുന്നു. തിങ്കളാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ദുരിതത്തിൽ ജനങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.