കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഒരുങ്ങി ആസാം സര്‍ക്കാര്‍. പ്രതിദിനം മൂന്ന് ലക്ഷം പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ വ്യക്തമാക്കി. ഈ മാസം 21 മുതല്‍ 30 വരെയാണ് വാക്സിന്‍ നല്‍കുന്നത്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അതത് സ്ഥലങ്ങളില്‍ നേരിട്ടെത്തി വാക്സിന്‍ വിതരണത്തിന്‍റെ ഏകോപനം നിര്‍വ്വഹിക്കണം.
തോട്ടം മേഖല പോലെയുള്ള മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കഴിഞ്ഞ ദിവസം വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടുത്ത ഒരാഴ്ച സര്‍ക്കാരിന്‍റെ മറ്റൊരു വിധ പ്രവര്‍ത്തനങ്ങളും നടക്കുകയില്ല. സര്‍ക്കാരിന്‍റെ മുഴുവന്‍ സംവിധാനങ്ങളും വാക്സിനേഷന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. അടുത്ത മാസം ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ഈ മാസം അവസാനത്തോടെ എല്ലാ ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona