ദില്ലി: ആളൊഴിഞ്ഞ പൂരപ്പറമ്പായി ദില്ലിയിലെ എഐസിസി ആസ്ഥാനം. കനത്ത പരാജയമാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ വൻ ആഘോഷത്തിനാണ് ബിജെപിയുടെ പാർട്ടി ആസ്ഥാനം ഒരുങ്ങിക്കൊണ്ടിരിക്കുന്നത്(BJP In Assembly Election 2022). പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണം ഉറപ്പിച്ചുകഴിഞ്ഞു. ഇന്നലെ വൈകിട്ട് തന്നെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ കൊടികൾ കെട്ടി ആഘോഷത്തിന്റെ വരവ് അറിയിച്ചിരുന്നു. വൈകിട്ട് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര മന്ത്രിമാരും ആഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇതിനായി പ്രത്യേക വേദി ഉൾപ്പെടെ ഒരുക്കി കഴിഞ്ഞു.
അതേസമയം പഞ്ചാബിൽ കോൺഗ്രസിന്റെ ചിത്രം പോലും തെരഞ്ഞെടുപ്പ് ഫലത്തിലില്ല. ഇപ്പോഴിതാ അഞ്ച് സംസ്ഥാനങ്ങളിലെ ഭരണചിത്രം ഏകദേശം വ്യക്തമായിരിക്കെ ആളും ആരവവും ഒഴിഞ്ഞ് മൂകമായിരിക്കുകയാണ് ദില്ലിയിലെ എഐസിസി ആസ്ഥാനം. നേതാക്കളുടെ പ്രതികരണങ്ങൾക്കായി തമ്പടിച്ച ഏതാനും മാധ്യമപ്രവർത്തകരെ മാത്രമാണ് കോൺഗ്രസ് ആസ്ഥാനത്ത് കാണാൻ കഴിയുന്നത്. നാല് സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ കഴിയാതിരുന്നതിന് പിന്നാലെ പഞ്ചാബ് കൂടി കൈവിട്ട് പോയതോടെയാണ് എഐസിസി ആസ്ഥാനം ആളൊഴിഞ്ഞ പൂരപറമ്പ് പോലെ ആയത്. പതിവായി കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിരുന്ന നേതാക്കളെ പോലും പുറത്തെങ്ങും കണ്ടിരുന്നില്ല.
അതേസമയം ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും തോൽവിയുടെ ആഘാതം കൂടി വരുന്നത് മനസിലാക്കിയാണ് സ്ഥാനാർത്ഥികൾ മുങ്ങിയത്. കോൺഗ്രസിന് പഞ്ചാബിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. പാട്യാല, ബർണാല, സംഗ്രൂർ തുടങ്ങിയിടങ്ങളിൽ ഓരോ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും കോൺഗ്രസ് സ്ഥാനാർത്ഥികൾ പിന്നിലാകുകയായിരുന്നു.