കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് മമതയെ പിടിച്ച് എഴുന്നേൽപിച്ചത്.
ദുർഗാപൂരിലായിരുന്നു സംഭവം. അസൻസോളിലേക്കുളള യാത്രയ്‌ക്കാണ് മമത ബാനർജി ഹെലികോപ്ടറിലേക്ക് കയറിയത്. ഊർജ്ജസ്വലയായി പടികൾ കയറി അകത്തുകടന്ന് സീറ്റിലിരിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ മമതക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ മാസവും വീണ് മമതയുടെ നെറ്റിയിൽ ഗുരുതരമായ പരിക്കേറ്റിരുന്നു. വീട്ടിൽ ഡ്രോയിങ് റൂമിൽ നടക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഷോക്കേസിന്റെ ഗ്ലാസിൽ തലയിടിച്ചാണ് അന്ന് പരിക്കേറ്റത്. ജനുവരിയിൽ ഈസ്റ്റ് ബുർദ്വാനിൽ വച്ച് കാർ അപകടത്തിൽ പെട്ടെങ്കിലും നിസ്സാര പരിക്കുകളോടെ മമത രക്ഷപെടുകയായിരുന്നു. അന്നും മമതയുടെ തല കാറിന്റെ ഡാഷ് ബോർഡിൽ ഇടിച്ചായിരുന്നു പരിക്കേറ്റത്.