ആലപ്പുഴ: തുറവൂർ ആലക്കാപ്പറന്പിന് സമീപം ദേശീയപാതയിൽ കനറാബാങ്കിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടിഎം മെഷീൻ കാറിൽ കെട്ടിവലിച്ചു മോഷണ ശ്രമം. മെഷീന്റെ മുകൾഭാഗം തകർത്ത് കയർ കെട്ടി കാർ ഉപയോഗിച്ച് വലിച്ച് അടർത്തിയെടുക്കാനുള്ള ശ്രമം പക്ഷെ വിജയിച്ചില്ല.
മുഖം മൂടി ധരിച്ചയാൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് കൗണ്ടറിലെ സിസിടിവി മറച്ചതിനു ശേഷമാണ് മോഷണ ശ്രമം നടത്തിയത്. എടിഎം കൗണ്ടറിന്റെ ചില്ല് ഭിത്തിയും തകർത്ത നിലയിലാണ്. എടിഎമ്മിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ബാങ്കിനോട് ചേർന്നുള്ള എടിഎമ്മിലെ ചില്ലു തകർത്തതും കാറുപയോഗിച്ച് കെട്ടിവലിച്ചതും സുരക്ഷാ ജീവനക്കാർ അറിഞ്ഞില്ല.
മോഷ്ടാക്കള്‍ കൊണ്ടുവന്ന ആയുധങ്ങള്‍ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധ നടത്തി. പൊലീസ് നായ മണത്ത് കണ്ടുപിടിക്കാതിരിക്കാൻ തകർത്ത എടിഎം കൗണ്ടറിൽ മുളക് പൊടി വിതറിയാണ് സംഘം മടങ്ങിയത്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് അന്വേഷണം തുടങ്ങി