കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്‌റ്റേഷനിൽ വച്ച് മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിനു നേരെ ബോംബാക്രമണം. ട്രെയിനിന് നേരെ അക്രമികൾ സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
യാത്രക്കാരനായ ഒരു യുവാവിന്റെ കാലിൽ തട്ടി സ്‌ഫോടകവസ്തു ട്രെയിനിന് പുറത്തേക്ക് തെറിച്ച് വീണ് പൊട്ടുകയായിരുന്നു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പിന്നാലെ അക്രമികളായ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയെയെങ്കിലും ഒരാൾ ഓടി രക്ഷപ്പെട്ടു. തങ്ങൾസ് റോഡ് സ്വദേശികളായ 16,17 വയസ് പ്രായമുള്ളവരാണ് പിടിയിലായത്. ഇവരിൽ നിന്നും പടക്കങ്ങൾ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.
വീണ്ടും ട്രെയിനിനു പടക്കം എറിയാനുള്ള ഒരുക്കവുമായാണ് സംഘം എത്തിയതെന്നും ഇവരെ റെയിൽവേ സുരക്ഷാ സേനയ്‌ക്കയ്‌ക്ക് കൈമാറിയെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി 10.32ന് ആണ് സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതേ ട്രെയിനിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പിഎ മുഹമ്മദ് റിയാസും കയറാനിരിക്കെയായിരുന്നു ആക്രമണം എന്നതും പ്രസക്തമാണ്.