ജയ്പുർ : രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വനിതാ ജഡ്ജിക്കും രക്ഷയില്ല. വനിതാ ജഡ്ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം നടന്നു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ജഡ്ജിയുടെ ചേംബറിലും വീട്ടിലും എത്തിച്ചാണ് ഭീഷണിപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 30 വയസ്സില്‍ താഴെ പ്രായം തോന്നിക്കുന്ന യുവാവ് ജയ്പുര്‍ കോടതിയിലെ ജഡ്ജിയുടെ ചേംബറിലെത്തി സ്റ്റെനോഗ്രഫര്‍ക്ക് ഒരു പാഴ്സല്‍ കൈമാറിയത്. ജഡ്ജിയുടെ കുട്ടികളുടെ സ്കൂളില്‍ നിന്നാണെന്ന് പറഞ്ഞാണ് പാഴ്സല്‍ കൈമാറിയത്. തുടർന്ന് ജഡ്ജി പാഴ്‌സൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മിഠായികള്‍ക്കിടയില്‍ കത്തും അശ്ലീല ചിത്രങ്ങളും കണ്ടെത്തിയത്.
ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നാണ് കത്തിലുണ്ടായിരുന്നത്. പണം നല്‍കേണ്ട സ്ഥലവും സമയവും പിന്നാലെ അറിയിക്കാമെന്നും എഴുതിയിരുന്നു. 20 ദിവസം കഴിഞ്ഞ് സമാനമായ പാഴ്സല്‍ ജഡ്ജിയുടെ വീട്ടിലും എത്തി തുടർന്നാണ് ജഡ്ജി പൊലീസില്‍ പരാതി നല്‍കുന്നത്. കോടതിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.