തിരുവനന്തപുരം: ലോകപ്രസിദ്ധി ആർജ്ജിച്ച ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്. വീണ്ടും ഒരു പൊങ്കാല മഹോത്സവത്തോട് (Attukal Ponkala) അടുത്തുകൊണ്ടിരിക്കുകയാണ് നാം. ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയെ സംബന്ധിച്ച് ക്ഷേത്രം തന്ത്രി തിരുവല്ല മേമന കുഴിക്കാട്ട് ഇല്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. “നാളിതുവരെ ആ അഗ്നിയുടെ സത്യം ഭക്തർക്ക് വഴി തെളിച്ചിട്ടേയുള്ളുവെന്നും, സ്ഥലവും സൗകര്യവുമല്ല, മനസും സന്നദ്ധതയുമാണു ഇവിടെ ബാധകമാവുന്ന മാനദണ്ഡങ്ങളെന്നും” അദ്ദേഹം കുറിക്കുന്നു. അതിതീവ്രമായി കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരം ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ക്ഷേത്രം തന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ആറ്റുകാൽ വാഴും ശ്രീ ജഗദംബികേ ശരണം ആറ്റുകാൽ പൊങ്കാല യുടെ ആഴവും അർത്ഥതലങ്ങളും അറിയാത്തവരായി ആരുമുണ്ടാവില്ല. ആറ്റുകാലമ്മയുടെ ഭക്തർക്ക് പൊങ്കാല ജീവശ്വാസമാണ്. അടുത്ത ഒരു വർഷത്തേയ്ക്ക് അവരെ കൈപിടിച്ചു നടത്തുന്ന ഉറപ്പാണ് പൊങ്കാല, ദേവചൈതന്യത്തിന്റെ സുസ്ഥിരത നിവേദ്യത്തിന്റെ കൃത്യതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. വാർഷികമായുള്ള മഹാനിവേദ്യമായാണ് പൊങ്കാല ആചരിക്കപ്പെടുന്നത്. ശ്രീലകത്തെ ദേവ ചൈതന്യകേന്ദ്രത്തിലെത്തിച്ച് നിത്യ നിവേദ്യം നടത്തുമ്പോൾ, ദേവത (അമ്മ) ഭക്തനു മുമ്പിലെ നിവേദ്യ സ്വീകാരം നടത്തുന്ന അസുലഭതയാണ് പൊങ്കാ ലയിലൂടെ അനുഭവത്തിലെത്തുന്നത്. സ്ഥലവും സൗകര്യവും അല്ല, മനസ്സും സന്നദ്ധതയുമാണ് ഇവിടെ ബാധകമാവുന്ന മാനദണ്ഡങ്ങൾ . നാളിതുവരെ ആ അഗ്നിയുടെ സത്യം ഭക്തർക്ക് വഴി തെളിച്ചിട്ടേയുള്ളൂ. ആറ്റുകാലമ്മയ്ക്കും ആ നിത്യതയെ അനുഭവിച്ചറിയുന്ന ഭക്തർക്കു ശതകോടി പ്രണാമം.
ആറ്റുകാൽ ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്, മേമന കുഴിക്കാട്ട് ഇല്ലം
തിരുവല്ല