എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കുമെന്ന നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. തൃക്കാക്കര നഗരസഭയുടെ തീരുമാനം നിലവിലുള്ള ഹൈക്കോടതി വിധിയ്‌ക്ക് എതിരെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.
ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. രാത്രികലങ്ങളിൽ ലഹരി മരുന്ന് വിൽപ്പനയും രാത്രിയിൽ അനിഷ്ട സംഭവങ്ങൾ വർദ്ധിക്കുന്നതുമായ സാഹചര്യത്തിലാണ് പുതിയ നടപടിയെന്ന് നഗരസഭ അറിയിച്ചു.
നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെയുള്ളവ രാത്രി 11ന് അടക്കാൻ തീരുമാനമായത്. വ്യാപാരി ഹോട്ടൽ സംഘടന പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തിൽ ആറ് മാസത്തേക്കാണ് നിയന്ത്രണം. അടുത്ത നഗരസഭാ കൗൺസിലിൽ തീരുമാനം അംഗീകരിച്ച ശേഷം ഇക്കാര്യം നടപ്പാക്കും.