തിരുവനന്തപുരം : നിയമന കോഴ കേസില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖില്‍ മാത്യുവിന്റെ പേര് പരാതിക്കാരനായ ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ കുറ്റ സമ്മത മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബാസിത് സമ്മതിച്ചു. ഹരിദാസന്റെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നിയമന കോഴ ഗൂഢാലോചന കേസില്‍ ഇയാളെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പോലീസ് നിയമോപദേശം തേടി. ആള്‍മാറാട്ടത്തിനും വഞ്ചനയ്ക്കും അഖില്‍ മാത്യു നല്‍കിയ പരാതി അങ്ങനെ ഒരു സംഭവം നടക്കാത്തതുകൊണ്ട് ഇനി നിലനില്‍ക്കില്ല. അതിനാൽ തന്നെ ഹരിദാസനെ സാക്ഷിയാക്കി, തട്ടിപ്പിനുള്ള ഗൂഢാലോചന എന്ന കേസിലേക്ക് പോകാനാണ് പോലീസ് ആലോചിക്കുന്നത്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണം പരാതിയില്‍ എഴുതിച്ചേര്‍ത്തതും താനാണെന്ന് ബാസിത് പറഞ്ഞു. ഹരിദാസനില്‍ നിന്ന് കൂടുതല്‍ പണം തട്ടുകയായിരുന്നു എന്നതിനുമപ്പുറം ഇയാൾക്ക് മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കും.
ഇന്ന് റിമാൻഡ് ചെയ്ത ബാസിതിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം നാളെ കസ്റ്റഡി അപേക്ഷ നല്‍കി വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതിനു മുമ്പ് റയീസിന്റെ അടക്കം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇതിന് പുറമെ അഖില്‍ സജീവിനെ കേസുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്യും.