ദില്ലി : കരാര്‍ അടിസ്ഥാനത്തിലാണ് ജോലി എന്ന കാരണത്താൽ പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ദില്ലി ഹൈക്കോടതി. മാതൃത്വ അവകാശങ്ങള്‍ സ്ത്രീത്വത്തിന്റെ അവിഭാജ്യഘടകമാണെന്നും കോടതി നിരീക്ഷിച്ചു. ദില്ലി സര്‍വകലാശാലയിലെ ഒരു ഹോസ്റ്റലില്‍ താല്‍ക്കാലിക അറ്റന്‍ഡന്റ് ആയിരുന്ന യുവതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കൊല്ലം ജൂലായ് രണ്ടു മുതല്‍ ഡിസംബര്‍ 31 വരെ ആറുമാസത്തേക്ക് തന്റെ കരാര്‍ പുതുക്കി നല്‍കിയിരുന്നെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. ഈ കാലയളവിനിടെ മേയ് അഞ്ച് മുതല്‍ നവംബര്‍ നാലുവരെ യുവതി പ്രസവാവധിയ്ക്ക് അപേക്ഷിക്കുകയും അധികൃതര്‍ ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിൽ യുവതിക്ക് ശമ്പളം ലഭിച്ചില്ല. ജോലിയില്‍നിന്ന് നീക്കുകയാണെന്ന അറിയിപ്പാണ് ഇതിന് ശേഷം യുവതിക്ക് ലഭിച്ചത്. പിന്നാലെ അവരെ ജോലിയില്‍നിന്ന് നീക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
അവരെ തിരിച്ചെടുക്കുകയോ അല്ലെങ്കില്‍ യോഗ്യതയ്ക്കനുസൃതമായ വേറെ തസ്തികയിലേക്കോ നിയമിക്കാന്‍ നിര്‍ദേശം നല്‍കി. കൂടാതെ 1961 പ്രകാരമുള്ള അവരുടെ പ്രസവാനുകൂല്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും യുവതിക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.