പെരുന്ന: വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്നും ഇവിടെ ആരെയും കൊല്ലാനോ കത്തിക്കാനോ ഒന്നും ഒരു ഹിന്ദു സംഘടനയും പറയുന്നില്ലെന്നും വിഭാഗത്തിന്റെ വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ് എന്ന നയമാണ് എല്ലാവര്‍ക്കുമുള്ളതെന്നും തുഷാർ വ്യക്തമാക്കി. പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്. എസ്എന്‍ഡിപി യോഗം എന്നും ഹിന്ദു വിഭാഗത്തിന് ഒപ്പമാണ്. വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്നും യോഗം എതിരാണെന്നും അതില്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തുഷാര്‍ പറഞ്ഞു.

