കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് പതിനഞ്ചംഗ മന്ത്രിസഭ നാളെ നിലവില്‍ വരും. 73കാരനായ വിക്രമസിംഗെ ആറാം തവണയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്.
സമവായ നീക്കത്തിന്റെ ഭാഗമായാണ് സിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്. മാത്രമല്ല വിക്രമസിംഗെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് പ്രതിപക്ഷവും ഭരണപക്ഷവും പിന്തുണ നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുകയും പ്രധാനമന്ത്രിയായിരുന്ന മഹീന്ദ രജപക്‌സെ രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി അധികാരമേറ്റത്.
പ്രസിഡന്റ് ഗോതബായ രജപക്സെയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. യുഎന്‍പി നേതാവായ റെനില്‍ വിക്രംസിംഗെ ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രി കൂടിയാണ്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹം കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും.
1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ്.1977-ലാണ് ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയായി. തുടർന്ന് വിക്രമസിംഗെ നാലുതവണ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 2018ല്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന സിംഗെയെ പുറത്താക്കിയിരുന്നു. പിന്നീട് മൂന്നുമാസങ്ങള്‍ക്ക് ശേഷം തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഇപ്പോഴാണ് 73കാരനായ റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കിയത്. അതേസമയം വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങിയ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം തന്നെ, പ്രക്ഷോഭകാരികളെ ഭയന്ന് ഒഴിവില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യം വിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി വിലക്കി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എതിരെ സൈന്യത്തെയും പാര്‍ട്ടിയേയും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു എന്ന കേസിലാണ് രജപക്‌സെ രാജ്യം വിടുന്നത് സുപ്രീംകോടതി വിലക്കിയത്.