തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്നാണ് സൂചന. മാത്രമല്ല സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കാലവര്‍ഷമെന്നാണ് പ്രവചനം.
അതേസമയം ജൂണിലേക്കു നീളാതെ, മെയ് പതിനഞ്ചിന് തന്നെ കാലവര്‍ഷം രൂപം കൊള്ളുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഞായറാഴ്ചയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മെയ് പതിനഞ്ചോടുകൂടി കാലവര്‍ഷം എത്തിച്ചേരാനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ തുടരും എന്നും മുന്നറിയിപ്പുണ്ട്.
നിലവിൽ അസാനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മഴ ശക്തമായിരിക്കുമെന്നാണ് പ്രവചനം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി അസാനിയുടെ ശക്തികുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും കൃഷ്ണ ഗുണ്ടൂര്‍ ഗോദാവരി ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്.