ദില്ലി: ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് (Naftali Bennett) ഏപ്രില്‍ ആദ്യവാരം ഇന്ത്യയിലെത്തും. കൃഷി, കാലാവസ്ഥാ വ്യതിയാനം, നൂതന സാങ്കേതികവിദ്യ, സുരക്ഷ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനാണ് സന്ദര്‍ശനം ലക്ഷ്യമിടുന്നത്. ഇന്ത്യയും ഇസ്രായേലും നയതന്ത്രബന്ധം സ്ഥാപിച്ചതിന്‍റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബെന്നറ്റ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന പ്രസ്താവന പുറത്തിറക്കിയത്.
”എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്കുള്ള എന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് ഞങ്ങൾ വഴിയൊരുക്കും,” ബെന്നറ്റ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ ഗ്ലാസ്‌ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വച്ചാണ് ബെന്നറ്റിനെ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിപുലീകരിക്കുക, തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.