പറ്റ്ന: ബിജെപി ജനതാദള്‍ (യു)വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്ന നിതീഷ് കുമാറിന്‍റെ ആരോപണം നുണയാണെന്ന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. സുശീൽകുമാർ ട്വീറ്റിലൂടെയാണ് പ്രതികരിച്ചത്.
ബീഹാറിലെ പ്രധാന ബിജെപി നേതാവായ നിതീഷ് കുമാറിന്‍റെ സമ്മതമില്ലാതെയാണ് ജെഡി(യു) എംപിയായ ആര്‍സിപി സിങ്ങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതെന്ന നിതീഷ് കുമാറിന്‍റെ ആരോപണത്തിലും കഴമ്പില്ലെന്ന് സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
ബിജെപിയുമായുള്ള സഖ്യം ഒഴിയാന്‍ നിതീഷ് കുമാര്‍ വെറുതെ ഒരു കരണമുണ്ടാക്കിയതാകാം. എന്തായാലും 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സുശീല്‍ കുമാര്‍ മോദി കൂട്ടിച്ചേർത്തു. ബിജെപി അപമാനിച്ചുവെന്നും തന്‍റെ പാര്‍ട്ടിയായ ജനതാദള്‍(യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ ഉയര്‍ത്തുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ ബുധനാഴ്ച തേജസ്വി യാദവിന്‍റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പഴയതുപോലെ മഹാഘട്ബന്ധന്‍ എന്ന പേരില്‍ മഹാസഖ്യം രൂപീകരിച്ച് വീണ്ടും അധികാരമേല്‍ക്കുകയാണ്. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന്‍ എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 2017ല്‍ ഈ സഖ്യത്തെ തഴഞ്ഞ് നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു.
2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡി(യു) അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയായിരുന്നു വലിയ ഒറ്റകക്ഷിയെങ്കിലും വെറും 43 സീറ്റുകളുള്ള ജെഡി(യു)വിന് നിതീഷ് കുമാറിനെ ബഹുമാനിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകുകയായിരുന്നു.