ഹൈദരാബാദ്: ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗത്തില്‍ ഹൈദരബാദിനെ ‘ഭാഗ്യനഗര്‍’ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ ഹൈദരാബാദിനെ ‘ഭാഗ്യനഗര്‍’ ആക്കുമെന്ന് പ്രഖ്യാപനവും നടത്തി. തുടര്‍ന്ന്, ബി.ജെ.പി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മോദി സംസാരിച്ചു.
കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ടെന്നും വെല്ലുവിളികള്‍ക്കിടയിലും ശക്തമായി പ്രവര്‍ത്തിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ മോദി അഭിനന്ദിക്കുകയും ചെയ്തു. മുസ്ലിം വിഭാഗത്തിലെ പിന്നോക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പിന്നോക്കക്കാരില്‍ എത്തിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്തതൊന്നും ബി.ജെ.പി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ ആശയത്തിന്‍റെ അടിസ്ഥാനം ജനാധിപത്യമാണെന്നും വൈവിധ്യത്തിന്‍റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാജ്യത്ത് സംഘടന വളര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.
തെലങ്കാനയിലും ഡബിൾ എഞ്ചിൻ സർക്കാർ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങൾക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.