കുഴിത്തുറൈ: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. 400 എം പി മാരുമായി മോദി അധികാരത്തിലെത്തുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് 40 എം പി മാരുണ്ടാകും. ‘അണ്ണാമലൈ നയിക്കുന്ന എൻ മക്കൾ എൻ മണ്ണ്’ പദയാത്രയ്ക്കിടെ തമിഴ്‌നാട്ടിലെ കുഴിത്തുറയിൽ വച്ച് തത്വമയി ന്യൂസ് പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യാത്രയിലുടനീളം തമിഴ്‌നാട്ടിലെ ജനങ്ങൾ നൽകുന്ന വരവേൽപ്പിലും ആവേശത്തിലും രാഷ്ട്രീയമാറ്റം പ്രകടമാണ്. ജനങ്ങളുടെ പ്രതികരണങ്ങളും ബിജെപിക്കനുകൂലമായ മാറ്റം കാണാൻ കഴിയുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മോദി സർക്കാർ തമിഴ്‌നാട്ടിൽ നടത്തിയത്. ലക്ഷക്കണക്കിന് ജനങ്ങൾ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളായി. തമിഴ് പാരമ്പര്യത്തെയും ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും, ലോകവേദികളിലടക്കം തമിഴ് സംസ്ക്കാരത്തിന്റെ മഹത്വം എടുത്തുപറയുന്ന നേതാവാണ് നരേന്ദ്രമോദിയെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ അതിർത്തിയായ കളിയിക്കാവിള മുതൽ കുഴിത്തുറൈ വരെയാണ് ഇന്ന് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം കുഴിത്തുറയിൽ പൊതുസമ്മേളനം നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന എൻ മണ്ണ് എൻ മക്കൾ യാത്ര തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ ഡി എം കെ നേതാക്കൾക്കും മന്ത്രിമാർക്കും എതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ തെളിവുകൾ സഹിതം പുറത്തുവിട്ടിരുന്നു. നാളെ യാത്രയ്ക്ക് ഇടവേളയാണ് മറ്റെന്നാൾ മുതൽ യാത്ര പുനരാരംഭിക്കും. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.