തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് നടൻ സുരേഷ്‌ഗോപി. രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന പ്രവർത്തനങ്ങൾക്ക് പാർട്ടിഭേദമന്യേ പൊതുജനങ്ങൾക്കിടയിൽ ചെറുതായിട്ടൊന്നുമല്ല പ്രശംസ നേടിയത്.
നിലവിൽ ട്വിറ്ററിൽ മറ്റൊരു വ്യാജ വാർത്ത ചൂടുപിടിക്കുകയാണ്. ഇന്നലെ സുരേഷ് ഗോപി ബി.ജെ.പി. വിടുന്നു എന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു. സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീർപ്പോടെ ഈ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തിയിട്ടുണ്ട്. പ്രചാരണത്തിന് പിന്നിലെ കാരണം ഒടുവിൽ കണ്ടെത്തുകയും ചെയ്തു.
ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് വ്യാജ വാർത്തയുടെ ഉള്ളടക്കം. ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചും കഴിഞ്ഞു എന്നാണു വാർത്ത. പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്നും ആ വാർത്തയിൽ പറഞ്ഞിരുന്നു.
ഒരു യൂട്യൂബ് ചാനലാണ് ഇത്തരമൊരു വാർത്ത പടച്ചുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്റർ ചർച്ച. എന്തയാലും, ഇക്കാര്യത്തിന് സുരേഷ് ഗോപി മാധ്യമങ്ങളോട് പങ്കുവെച്ച മറുപടി ഇങ്ങനെയാണ്.
“ബിജെപി വിടുമെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്കുണ്ട്, ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും”.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ്ഗോപി തന്നെ മത്സരിക്കണമെന്നാണ് കേരള ബി.ജെ.പിയുടെ ആഗ്രഹം. പക്ഷേ, സുരേഷ് ഗോപി ഇനിയും മനസ് തുറന്നിട്ടില്ല. തൃശൂരിനേക്കാൾ മത്സര സാധ്യത തിരുവനന്തപുരമാണെന്ന വിദഗ്ധാഭിപ്രായവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി അഭ്യൂഹങ്ങൾ ഉണ്ട്.