ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ വമ്പൻ നീക്കങ്ങളാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തുന്നത്. അധികാര വടംവലി നിലനിൽക്കുന്ന രാജസ്ഥാനിൽ ഇതിന്റെ ഭാഗമായി ഇന്ന് ബിജെപിയുടെ ഉന്നതതലയോഗം ചേരുകയാണ്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷ്, രാജസ്ഥാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സി പി ജോഷി തുടങ്ങിയവർ ഉന്നതതലയോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകുന്നേരം 05:00 മണിക്ക് ജയ്‌പ്പൂരിലാണ് യോഗം നടക്കുക.
അതേസമയം, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് യോഗം രൂപം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചും യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. മദ്ധ്യപ്രദേശിൽ 78 സ്ഥാനാർത്ഥികളെ ഇതിനോടകം പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയ്ക്ക് യോഗം അന്തിമരൂപം നല്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 2024 ജനുവരി 14 നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുക. 200 അംഗ നിയമസഭയിലേക്ക് ഈവർഷം നവംബറോടെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുള്ളത്.
അതേസമയം, 2018 ഡിസംബറിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 100 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെയായിരുന്നെങ്കിലും ബി എസ് പിയെ ഒപ്പം ചേർത്ത് കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയായെങ്കിലും യുവനേതാവ് സച്ചിൻ പൈലറ്റുമായുള്ള അധികാര വടംവലി കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. രാജസ്ഥാനിലെ ഇപ്പോഴത്തെ സർക്കാരിന് ജനം നൽകുന്നത് പൂജ്യം മാർക്കാണെന്നും മാറ്റത്തിനായി ജനം കാത്തിരിക്കുകയാണെന്നും തിങ്കളാഴ്ച്ച രാജസ്ഥാൻ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനസർക്കാർ രാജസ്ഥാനിൽ വികസനത്തിന്റെ 5 വർഷങ്ങൾ പാഴാക്കിയെന്നും ജയ്‌പ്പൂരിൽ നടന്ന യോഗത്തിൽ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.
വോട്ടർമാർ പിന്നോക്കാവസ്ഥയേക്കാൾ വികസനത്തെ തെരഞ്ഞെടുക്കണം. രാജ്യത്തിന്റെ സ്വപ്നത്തെ തിരിച്ചറിയാൻ പരാജയപ്പെട്ട കോൺഗ്രസ് രാജ്യത്തെ മുന്നോട്ട് നയിക്കാനാവാത്ത വിധം തുരുമ്പെടുത്തു. മഹാരാഷ്ട്രയിലേയും രാജസ്ഥാനിലേയും കോൺഗ്രസ് സർക്കാരുകൾ കാഴ്ചവെക്കുന്നത് മോശം ഭരണമാണെന്നും ഈ സാഹചര്യത്തിൽ വികസനം തുടരാൻ ബിജെപി അധികാരത്തിൽ തുടരണമെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. എന്തായാലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വമ്പൻ നീക്കങ്ങൾ തന്നെയാണ് ബി.ജെ.പി നടത്തുന്നത്. ഭരണത്തുടർച്ച ഉണ്ടാകുവാനും എല്ലാ മണ്ഡലങ്ങളും തൂത്തു വാരാനും തന്നെയാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്.