ചെന്നൈ: ഡിഎംകെ നേതാക്കളുടെ അഴിമതിക്കഥകളും സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തുന്ന ഡിഎംകെ ഫയൽസ് ഇന്ന് ബിജെപി പുറത്തുവിടും. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രാവിലെ 10.15 മുതൽ പത്രസമ്മേളനം നടത്തി. ഡിഎംകെ നേതാക്കൾ നടത്തിയ അഴിമതികളുടേയും ബിനാമി ഇടപാടുകളുടെയും വിശദ വിവരങ്ങൾ ഡിഎംകെ ഫയൽസിലുണ്ടെന്നു അണ്ണാമലൈ വ്യക്തമാക്കി. ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ പറയില്ല. പക്ഷെ നരേന്ദ്രമോദി നടത്തുന്ന വികസനപ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും അതിനുശേഷം ഇഷ്ടമുള്ളവർക്ക് വോട്ട് രേഖപ്പെടുത്താനും അണ്ണാമലൈ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്ന് തലമുറകളായി കരുണാനിധി കുടുംബം ഡിഎംകെ എന്ന രാഷ്‌ട്രീയ പാർട്ടി ഉപയോഗിച്ച് തമിഴ്‌നാട്ടിൽ നടത്തിയ അഴിമതികളുടെ നേർചിത്രമായിരിക്കും ഡിഎംകെ ഫയൽസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ദുർഗ സ്റ്റാലിൻ, കനിമൊഴി എംപി, ഉദയനിധി സ്റ്റാലിൻ, എംകെ സ്റ്റാലിന്റെ മകൾ സെന്താമരൈ, ഭർത്താവ് ശബരീശൻ എന്നിവരുടെ ചിത്രങ്ങളായിരുന്നു ബിജെപി പുറത്തുവിട്ട ഡിഎംകെ ഫയൽസിന്റെ ടീസറിൽ ഉൾപ്പെടുത്തിയിരുന്നത്.